Sunday 21 July 2013

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: പ്രസക്തിയും പ്രാധാന്യവും

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: പ്രസക്തിയും പ്രാധാന്യവും

വിദ്യാസമ്പന്നരിൽ തൊഴിലില്ലായ്മ രൂക്ഷമായ നാടാണ് കേരളം.കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിൽനിന്ന് ഉന്നത സാങ്കേതികവിദ്യാഭ്യാസം നേടിയവരുടെ അനുപാ‍തം  ആമേഖലകളിലുള്ള തൊഴിലവസരങ്ങളേക്കാൾ കൂടുതലാകുന്നതും തൊഴിലില്ലായ്മയുടെ ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇതിന് താഴോട്ടുള്ള തൊഴിൽ മേഖലകൾക്ക് ആവശ്യമായ തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ എണ്ണം തുലോം കുറയുകയും ചെയ്യുന്നു. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് പലവിധത്തിലും ആഘാതം സ്യഷ്ടിക്കുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കേരളത്തിൽ ഹയർസെക്കന്ററി നിലവാരത്തിൽ തൊഴിലതിഷ്ഠിത വിദ്യാഭ്യാസം നിലവിൽ വന്നത്.

എഞ്ചിനീയറിംഗ് & ടെക്നോളജി, അഗ്രികൾച്ചർ, മ്യഗസംരക്ഷണം, പാരാമെഡിക്കൽ, ഫിസിക്കൽ എഡ്യൂക്കേഷൻ, ഹോം സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് & കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 42-ഓളം കോഴ്സുകൾ വി.എച്ച്.എസ്.ഇ യിൽ നടന്നു വരുന്നു.10-ആം ക്ലാസോ തത്തുല്യമോ ആണ് വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള യോഗ്യത. രണ്ട് വർഷം ദൈർഘ്യമുള്ള ഈ കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് മേൽ‌പ്പറഞ്ഞവയിൽ നിന്നും അവരവരുടെ അഭിരുചിക്ക് അനുയോജ്യമാ‍യ കോഴ്സുകൾ തെരഞ്ഞെടുക്കാം. ഈ തൊഴിലിനോടൊപ്പം +2 വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്കൂളുകളിൽ P.T.C(പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്റർ) എന്ന പേരിൽ അതാത് മേഖലകളിൽ പരിശീലനവും നൽകുന്നു.

കൂടുതൽ വിദഗ്ദ്ധ പരിശീലനത്തിനായി കോഴ്സിന്റെ അവസാനം O.J.T(ഓൺ ദ  ജോബ് ട്രെയിനിംഗ്) എന്ന പേരിൽ ഒരു പരിശീലന പരിപാടിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരോ മേഖലയിലും പ്രശംസനീയമായ രീതിയിൽ ഏറ്റവും വൈദഗ്ധ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഈ പരിശീലനം നൽകുന്നത്. ഒപ്പം N.S.S, N.C.C, കരിയർ ഗൈഡൻസ് & കൌൺസിലിംഗ് സെന്റർ, A.H.E.P എന്നിവയും ഈ പാഠ്യപദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു.

വിദ്യാർഥികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി അവർ നിർമ്മിക്കുന്ന ഉൽ‌പ്പന്നങ്ങളുടെ പ്രദർശനവും വിൽ‌പ്പനയും ഉൾപ്പെടുത്തിക്കൊണ്ട് ‘വൊക്കേഷണൽ എക്സ്പോ’എന്ന പരിപാടി വർഷംതോറും റീജിയണൽ തലത്തിലും സംസ്ഥനതലത്തിലും നടന്നുവരുന്നുണ്ട്. ഒരു തൊഴിൽ പഠിച്ച് പുറത്ത് വരുന്ന ഒരാൾക്ക് ആ മേഖലയിൽ സ്വന്തമായി പ്രവർത്തിക്കാനുള്ള സഹായത്തിനായി G.F.C(ജനറൽ ഫൌണ്ടേഷൻ കോഴ്സ്) എന്ന വിഷയവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഇന്നത്തെ മത്സരം നിറഞ്ഞ വിപണിയിൽ വിജയകരമായി ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ വിദ്യാർത്ഥികളെ  സഹായിക്കുന്നു. V.H.S.E പാസ്സാകുന്നവർക്ക് എഞ്ചിനീയറിംഗ് & ടെക്നോളജി, പാരാമെഡിക്കൽ തുടങ്ങിയ ബ്രാ‍ഞ്ചുകളിൽ ഡിപ്ലോമ കോഴ്സുകൾക്ക് സീറ്റ് സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

V.H.S.E പാസ്സാകുന്നവർക്ക് വിവിധ സ്ഥാപനങ്ങളീൽ അപ്രന്റീസ് ട്രെയിനിംഗിനുള്ള സൌകര്യവും ക്യാമ്പസ് സെലക്ഷനിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള അവസരവും ഉണ്ട്. അതായത് വിജയകരമായി V.H.S.E കോഴ്സ് പൂർത്തിയാക്കുന്ന ഒരു വിദ്യാർഥി ഉപരിപഠനത്തിനുള്ള യോഗ്യത നേടുന്നതിനോടൊപ്പം സ്വന്തമായി ഒരു തൊഴിൽ ചെയ്യാൻ പ്രാപ്തി നേടുകയും ചെയ്യുന്നു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ  ഹയർസെക്കന്ററി  തലത്തിൽ കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ രീതികളിൽ ഏറ്റവും മികച്ചത് ഇതാണെന്ന് നിസംശയം പറയാം. പക്ഷേ, ഇന്ന് കേരളത്തിൽ ഇതിനുള്ള സ്ഥാനം പുറകിലാണെന്ന് പറയാതെ വയ്യ. ഈ വിദ്യാഭ്യാസരീതിയെക്കുറിച്ചും, ഇതിന്റെ ഗുണഫലങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിനു പ്രധാനകാരണം. 

V.H.S.E എന്നാൽ വേണ്ടാത്ത ഹയർ സെക്കന്ററി എന്ന ഒരു പ്രചരണം തമാശയായിട്ടാണെങ്കിലും നടക്കുന്നുണ്ട്. എന്നാൽ സാധാരണ പ്ലസ് ടൂ‍ കോഴ്സിനേക്കാൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമാണ് വി.എച്ച്.എസ്.ഇ എന്ന്  കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഇനിയും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല. ഈ  യാഥാർത്ഥ്യം മനസ്സിലാക്കി   തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറിയുടെ പ്രാധാന്യം സംബന്ധിച്ച് കൂടുതൽ പ്രചാരം നൽകാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

Wednesday 17 July 2013

അയിത്തം സവർണ്ണ മനസ്സിനോ ദൈവത്തിനോ..?????

അയിത്തം സവർണ്ണ മനസ്സിനോ ദൈവത്തിനോ..?????

സാംസ്ക്കാരിക കേരളത്തിനാകെ അപമാനകരമായ ഒരു വാർത്തയാണ് വടക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ അയിത്തവും ജാതി വിവേചനവും നിലനിൽക്കുന്നതായുള്ള മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷണം.അയിത്തം നിയമം മൂലം നിരോധിച്ച് അര നൂറ്റാണ്ടിന് ശേഷമാണ് ഈ അഭിപ്രായം എന്നത് നമ്മുടെ നാണക്കേട് വർധിപ്പിക്കുന്നു.ഇതിന് എതിരെ സർക്കരും മലബാർ ദേവസ്വം ബോർഡും നടപടി എടുക്കണമെന്ന് കമ്മീഷൻ അംഗം ശ്രീ.ഇ.കെ ഗംഗാധരൻ ആവശ്യപ്പെട്ടു.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം,കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തരോട് ജാതിവിവേചനം കാണിക്കുന്നതായി മാങ്ങാട് സ്വദേശി ചന്ദ്രൻ നൽകിയ പരാതിയിലാണ് ഈ അഭിപ്രായം.രാജരാജേശ്വരി ക്ഷേത്രത്തിൽ പുഷ്പാഞലി പ്രസാദം ബ്രാമണർക്ക് കൈയ്യിൽ വച്ചു കൊടുക്കുമ്പോൾ മറ്റുള്ളവർക്ക് തറയിൽ വച്ചു കൊടുക്കുന്നതായാണ് പ്രധാന പരാതി.സോപാനപ്പടിയിൽ പ്രാർഥിക്കാൻ ബ്രാമണരെ മാത്രമേ അനുവദിക്കാറുള്ളൂ.കളഭാഭിഷേക സമയത്ത് ബ്രാമണരല്ലാത്തവരെ നാലമ്പലത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നുമില്ല.

ഇതിനെക്കുറിച്ച് കമ്മീഷന് ദേവസ്വം കമ്മീഷണർ നൽകിയ വിശദീകരണം അപഹാസ്യമാണ്.ഈ റിപ്പോർട്ടിൽ രാജരാജേശ്വരീ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.ബ്രാമണർക്ക് ഇവിടങ്ങളിൽ ലഭിക്കുന്ന പ്രത്യേക അവകാശങ്ങളെ ഈ റിപ്പോർട്ടിൽ ന്യായീകരിക്കുന്നു.നിലവിലുള്ള ആചാര അനുഷ്ടാനങ്ങളിൽ മാറ്റം വരുത്തുന്നത് ദൈവഹിതം അറിഞ്ഞും തന്ത്രിമാരുടെ നിർദേശപ്രകാരവും ആയിരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രസാദം നൽകുമ്പോൽ അബ്രാമണരുടെ ശരീരത്തിൽ സ്പർശിച്ചാൽ അശുദ്ധി വരുമെന്ന അദ്ദേഹത്തിന്റെ ന്യായം വളരെ വളരെ അപഹാസ്യമാണ്.പിന്നെ ഈ അശുദ്ദ്ധി മാറാൻ പുണ്യാഹം വേണമത്രേ.ഈ നൂറ്റാണ്ടിലും ഇത്തരം വാദങ്ങൾ ബാലിശമാണെന്ന് പറയാതെ വയ്യ.

അബ്രാമണരോട് ഇതുപോലെ ചില കാര്യങ്ങളിൽ മാത്രമേ ഇവർക്ക് അയിത്തമുള്ളൂ.അവരെ തൊട്ടാൽ അയിത്തം,അവർ തൊട്ട ദക്ഷിണയ്ക്ക് അയിത്തമില്ല.അതു പണമല്ലേ…. നാലമ്പലത്തിനുള്ളിൽ കയറാൻ പാടില്ല.അവർ നൽകുന്ന പണം കമ്മറ്റിക്കാർക്ക് വേണം.ഇത്തരക്കരുടെ പണം സ്വീകരിക്കാമോ എന്നറിയാൻ ഇവരെന്തേ തന്ത്രിമാരുടെ വിദഗ്ധ ആഭിപ്രായവും,ദൈവഹിതമറിയാൻ ദേവപ്രശ്നവും നടത്താത്തത്….,അബ്രാമണരോട് അയിത്തം കാണിക്കുന്ന ഇവർ ഇത്തരക്കാരുടെ പണം നമുക്ക് വേണ്ട എന്നു പറയാനുള്ള ആർജ്ജവം കാണിക്കണം.അല്ലാതെ ഇത്തരം മുട്ടാപ്പോക്കുകൾ പറയുകയല്ല.

വീണ്ടും ചില സംശയങ്ങൾ കൂടി തോന്നുന്നു.ഈ ക്ഷേത്രങ്ങളിൽ വരുന്നവരുടെ ജാതി സർട്ടിഫിക്കറ്റ് പരിശോധിക്കുമോ,അതോ അബ്രാമണരെ തിരിച്ചറിയാനുള്ള ദിവ്യശക്തി ഇവിടുത്തെ ജീവനക്കാ‍ർക്കുണ്ടോ??? യേശുദാസിന് ഗുരുവായൂരിൽ പ്രവേശനമില്ല,എന്നാ‍ൽ അദ്ദേഹത്തിന്റെ പാട്ടുകളവിടെ എല്ലയ്പ്പോഴും കേൾക്കുന്നു.ഇത്തരം സാമൂഹിക അസമത്വങ്ങൾക്കെതിരെ നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…………